Thursday, December 5, 2013

സി.അച്യുതമേനോന്റെ സാഹിത്യജീവിതം

       

1990 ല്‍ പ്രഭാത് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ശ്രീ.സി.അച്യതമേനോന്റെ 'എന്റെ സാഹിത്യജീവിതം' എന്ന പുസ്തകത്തെ കുറിച്ച് എഴുതാന്‍ ലേശം ഭയാശങ്കകളുണ്ട്.ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആ വലിയ മനുഷ്യന്റെ മുഴുരൂപം മനസ്സില്‍ തെളിയുമ്പോള്‍ ഈ അതികായനെ വിലയിരുത്താന്‍ ഞാനാര് എന്നൊരു ഭയം. എന്നാല്‍ അദ്ദേഹത്തെയല്ല, അദ്ദേഹത്തിന്റെ പുസ്തകപറ്റി ആണല്ലോ ഞാന്‍ എഴുതുന്നത് എന്ന സമാധാനത്തില്‍ ഇതിനു തുനിയുകയാണ്.

സി.അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയെ എല്ലാവരും അറിയും. എന്നാല്‍ അദ്ദേഹം ചെറുകഥകളും നാടകങ്ങളും എഴുതിയിരുന്നുവെന്ന് എത്ര പേര്‍ക്കറിയും? ഈ പുസ്തകം വായിക്കും വരെ എനിക്കറിയില്ലായിരുന്നു.

രണ്ടു ചെറുകഥകളും ഒരു നാടകവുമാണ് പുസ്‌കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 1937-40 വരെയുള്ള കാലങ്ങളില്‍ മാതൃഭൂമി, മംഗളോദയം വാരികകളില്‍ ഇവയും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ ആ കൃതികളേക്കാളും എനിക്ക് വളരെ ഇഷ്ടപ്പെട്ടത് 18 പേജുള്ള ആമുഖമാണ്. സത്യസന്ധമായി, ലളിതമായ ഭാഷയില്‍ ഓരോ രചനയുടേയും പശ്ചാത്തലം അദ്ദേഹം വിവരിക്കുന്നുണ്ട്. കഥ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നു കുഴങ്ങിയ സ്ഥിതി, അപൂര്‍ണ്ണമാണ് പേജുകള്‍ മുഴുവനില്ല എന്നു കരുതി പത്രാധിപര്‍ തിരിച്ചയച്ചത്, അങ്ങനെയങ്ങനെ .പിന്നെ ആ കാലഘട്ടം കൂടി മനസ്സിലാകും അതു വായിക്കുമ്പോള്‍.

ടാഗോറിന്റെ കഥയുടെ പ്രേരണയില്‍ എഴുതിയ ബാലപ്രണയം എന്ന കഥയും വിശപ്പിന്റെ വിളി എന്ന നാടകവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. വിശപ്പിന്റെ വിളി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇരിഞ്ഞാലക്കുട അയ്യങ്കാവു മൈതാനിയില്‍ അവതരിച്ചപ്പോള്‍ 5000 ത്തിലധികം പേര്‍ അവ കണ്ടിരുന്നുവത്രേ! പഠിപ്പും അറിവും സമൂഹത്തിനു വേണ്ടി വിനിയോഗിച്ച ആളുകളുടെ കാലഘട്ടമായിരുന്നുവല്ലോ അത്!

ഇനി കൃതികളിലേക്ക്. ഭാഷയും അവതരണവുമെല്ലാം പഴയ കുന്ദലത, ഇന്ദുലേഖ രീതി തോന്നിപ്പിക്കുന്നു. പിന്നെ അടുക്കളക്കാരിയുടെ അഭിമാനം എന്ന കഥയുടെ തീം പൊറ്റക്കാടിന്റെ നാടന്‍പ്രേമം മൂടുപടം തുടങ്ങിയവ ഓര്‍മ്മിപ്പിച്ചു. ജൂനിയര്‍ വക്കീലിന്റെ തീം മറ്റൊരിടത്തും വായിച്ചതായി തോന്നിയില്ല. സേവനത്തിന്റെ പേരില്‍ എന്ന നാടകം സോദ്ദേശപരമാണ്, അത് ഗ്രന്ഥകാരന്‍ തന്നെ ആമുഖത്തില്‍ പറയുന്നുമുണ്ട്.അതു വായിച്ചപ്പോള്‍ പണ്ഡിറ്റ്ജി പറഞ്ഞിട്ടാണല്ലോ രാജസ്ഥാന്‍ കനാല്‍ തീമാക്കി കെ.എ.അബ്ബാസ് 'ദോ ബൂന്ദ് പാനി 'എഴുതിയതെന്ന് വെറുതെ ഓര്‍മ്മിച്ചു.

വായിച്ചപ്പോള്‍ തോന്നിയ മറ്റു ചില കാര്യങ്ങള്‍ കൂടി കുറിക്കട്ടെ.

ജയിലില്‍ ആയ കാലത്ത് എല്ലാവരും കൂടി-12 പേര്‍- നിരാഹാരമിരുന്ന് മാതൃഭൂമി ഒരു കോപ്പി എത്തിച്ച കാര്യം വായിച്ചപ്പോള്‍ ഇപ്പോഴത്തെ കാലം ഓര്‍ത്തു പോയി. അന്ന് ഒരു വാരികകയ്ക്കു വേണ്ടി നിരാഹാരം നടത്തേണ്ടി വന്നു, ഇന്നാണെങ്കില്‍ എല്ലാം ഓണ്‍ലൈന്‍ വായിക്കാമായിരുന്നു ജയിലില്‍ ഇരുന്ന്!

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരാകണം, വായിക്കുന്നവരാകണം ഭരണാധികാരികള്‍. പണ്ഡിറ്റിജി എത്ര വലിയ ചരിത്രകാരനും പണ്ഡിതനും ആയിരുന്നു!.









3 comments:

  1. പഠിപ്പും അറിവും സമൂഹത്തിനു വേണ്ടി വിനിയോഗിച്ച ആളുകളുടെ കാലഘട്ടമായിരുന്നുവല്ലോ അത്!>>>>>അതെ, പഴയ ഒരു സുവര്‍ണ്ണകാലം.

    ReplyDelete
  2. ഭരണാധികാരികള്‍ അക്ഷരങ്ങളെ ഭയക്കുന്നു ... പിന്നെ എങ്ങനെ സ്നേഹിക്കും ?

    ReplyDelete
  3. എച്‌മു ചേച്ചി പറഞ്ഞത് കാര്യം :)

    ReplyDelete