Sunday, December 12, 2010

കഥാസാഗരം

 ടാഗോറിന്റെ കഥാ രത്‌നങ്ങള്‍ വായിച്ച് എനിക്കെന്തേ മൃണാളിനി എന്നു പേരിടാഞ്ഞതെന്നു അമ്മയോടു ചോദിച്ച , വായനാലോലമായ കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. ആംഗലേയ എഴുത്തുകാരും ടാഗോറും ബിമല്‍മിത്രയും യശ്പാലും ജയകാന്തനും ആശാപൂര്‍ണ്ണാദേവിയും ശ്രീകൃഷ്ണ ആലനഹള്ളിയും ആര്‍.കെ. നാരായണും അമൃതാ പ്രീതവും മുല്‍ക്ക് രാജ് ആനന്ദും കെ.എ. അബ്ബാസും പിന്നെയും പലരും മലയാളം എഴുത്തുകാരെപ്പോലെ സുപരിചിതര്‍ ആയിരുന്നു അന്ന്. കോളേജുകാലത്ത് കൂട്ടുകാരുമൊത്ത് തിരുവനന്തപുരത്തെ ലൈബ്രറികള്‍ മുഴവന്‍ കയറിയിറങ്ങി, വായിച്ചു തള്ളിയ ആംഗലേയവും മലയാളവും പുസ്തകങ്ങള്‍ ഒരു പിടി. എഞ്ചിനീയറിംഗ് പഠനം വായന കുറച്ചെങ്കിലും ഒരിക്കലും തീര്‍ത്ത് ഇല്ലാതാക്കിയില്ല. പിന്നെ ജോലി, വിവാഹം, കൂട്ടുകുടുംബം....അതിനിടയില്‍ വായന കുറഞ്ഞു. ചുമതലകളില്‍ നിന്ന് ഒളിച്ചോടാനാവില്ലല്ലോ. അങ്ങനെ ഒളിച്ചോടിയാല്‍ വായിച്ചു മനസ്സിലാക്കിയതെല്ലാം അര്‍ത്ഥമില്ലായ്മയാവുമല്ലോ.

തിരക്കിനിടയിലും പുസ്തക പ്രദര്‍ശനങ്ങള്‍ കഴിവതും ഒഴിവാക്കാതെ നോക്കി. ആദ്യമെല്ലാം ഇതു വീട്ടിലുണ്ട് എന്ന് പലതും വാങ്ങാതെ വന്നു. പിന്നെ പിന്നെ അതിനു ഞാന്‍ മാത്രമല്ലല്ലോ അവകാശി എന്നു വിവരം വച്ചപ്പോള്‍ വാങ്ങാന്‍ തുടങ്ങി.പിന്നീടെപ്പോഴോ ആനുകാലികങ്ങളില്‍ വരുന്ന കഥകള്‍ പലതും രുചിക്കാതായി, അല്ലെങ്കില്‍ അതു മനസ്സിലാകാനുള്ള സ്റ്റാന്‍ഡേഡ് എനിക്കില്ലാതായി. അങ്ങനെ പുത്തന്‍ എഴുത്തുകാര്‍ എനിക്ക് അപരിചിതരായി. ബ്ലോഗ് എന്ന മാദ്ധ്യമം വന്നപ്പോള്‍ പലരേയും അറിഞ്ഞുതുടങ്ങി. അപ്പോള്‍ പിടി കിട്ടി എന്റെ വായന കാതങ്ങള്‍ പിറകിലാണ്.!

ഈയിടെ പുതു മലയാളം എഴുത്തുകാരെ പരിചയപ്പെടാന്‍ ശ്രമം തുടങ്ങി. ബുക്ക് എക്‌സിബിഷനു പോയപ്പോള്‍ പലതിനുമൊപ്പം സ്വര്‍ണ്ണമഹല്‍
 (സുസ്‌മേഷ് ചന്ദ്രോത്ത്,) മാലിനി തീയേറ്റേഴ്‌സ് (രേഖ.കെ) എന്നിവ വാങ്ങി.( 7-8 മാസം  മുമ്പ് ഇങ്ങനെ മോഹിച്ചു വാങ്ങിയതിലെ ഒരു പുസ്തകം 40 പേജിനപ്പുറം നീങ്ങാതെ നിര്‍ത്തി വച്ചു). അപ്പോള്‍ തോന്നി കാലമേറെ മാറിയല്ലോ, പഴയ കഥകളും പുതിയവയും ഒന്നു താരതമ്യം ചെയ്യണം,  മടുക്കുന്നോ, പുതുമ ഇഷ്ടപ്പെടുന്നോ എന്നറിയണം, എന്താണ് പുതു കഥകളില്‍ നിന്ന് എന്നെ അകറ്റിയ ഫാക്ടര്‍ എന്ന് കണ്ടുപിടിക്കണം എന്ന്. അങ്ങനെ എന്റെ കഥാശേഖരം ഒന്നോടിച്ചു നോക്കി, ഒരു പുനര്‍വായനയ്ക്ക് ശ്രമിക്കുകയാണ് ഇവിടെ. എല്ലാം നേരത്തേ വായിച്ചത്.പക്ഷേ ഇപ്പോള്‍ വായിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍!

കഴഞ്ഞ മാസം dc ബുക്ക് ഫെസ്റ്റിനു പോയപ്പോള്‍ കണ്ടു, പഴയ ബുക്‌സില്‍ പലതും റീപ്രിന്റ് ആയിരിക്കുന്നു! അതിനു നല്ല ചെലവും!ഉറൂബിനെ ഞാനും വാങ്ങി. പഴമയ്ക്ക് ഡിമാന്‍ു കുറവൊന്നും വന്നിട്ടില്ല!

  രാജലഷ്മിയുടെ ചെറുകഥകള്‍-1993(ഗയ ബുക്‌സ്)

34-ാം വയസ്സില്‍ 18.1.1965 ല്‍ സ്വയം ജീവിതത്തില്‍ നിന്നു പിന്തിരിഞ്ഞോടിയ രാജലഷ്മി എന്നും മനസ്സിന്റെ നൊമ്പരമാണ്. പല വട്ടം വായിച്ചിട്ടുണ്ട് അവരുടെ കഥകള്‍. ജി.കുമാരപിള്ള, എം.ടി, ഡോ.എം.ലീലീവതി എന്നിവരുടെ പ്രൗഢ ആമുഖമുണ്ട് 12 കഥകളുള്ള ഈ പുസ്തകത്തിന്.
  

1.ആത്മഹത്യ 
ഉദ്യോഗസ്ഥയായ നായികയാണ് കഥ പറയുന്നതെങ്കലും അവരുടെ അയല്‍വാസി ആയെത്തുന്ന നീരജ(എത്ര നല്ല പേര്!) ആണ് യഥാര്‍ഥത്ഥ കഥാനായിക.

'അവരോ, അവര്‍(സ്ത്രീകള്‍) കൊള്ളാവുന്നവരാണ് എന്ന് പുരുഷന്മാര്‍ പറയണമെങ്കില്‍ കാര്യമായ അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ രണ്ടുകൂട്ടരും (ചര്‍ച്ച ചെയ്യുന്ന ഇരു കൂട്ടര്‍) പറയുന്നതു കേട്ട് ചിരിച്ച് (നിങ്ങളുടെ ചിരി കാണാന്‍ നല്ലതാണെങ്കില്‍ ഏറെ നന്ന്), അങ്ങനെ മയത്തില്‍ നില്‍ക്കുകയാണ് വേണ്ടത്. ' കാലം ഏറെ കഴിഞ്ഞെങ്കിലും ഇപ്പോഴും നായികയുടെ ഈ ആത്മഗതം പ്രസക്തമാണ്! മൂന്നാം ബ്രാക്കറ്റും അതിനുള്ള കാര്യങ്ങളും കഥാകാരി തന്നെ ഇട്ടിരിക്കുന്നതാണ്, ഞാനല്ല!

നീരജയും അവളുടെ വേദനകളും ഭംഗിയായി അവതരിപ്പിച്ച ഈ കൊച്ചു കഥ ഇപ്പോഴും ആസ്വാദ്യകരം തന്നെ. അവതരണവും ഭാഷയും എല്ലാം രുചിച്ചു. നീരജ ആത്മഹത്യ ചെയ്തു കാണുമോ ഇല്ലയോ എന്ന് ഊഹിക്കാന്‍ വിടുകയാണ് കഥാകാരി.

2. മാപ്പ്  

ക്ലാസില്‍ വച്ചു സംഭവിച്ച നിസ്സാര കാര്യം എല്ലാവരും കൂടി ഏറ്റെടുത്ത് നായികയായ കോളേജ് അദ്ധ്യാപികയുടെ പിടിയില്‍ നിന്നു കൈവിട്ടുപോയി ഉണ്ടായ ദുരന്തങ്ങള്‍ പറയുന്ന ഈ കഥയുടെ തീം, കഥ പറച്ചില്‍ രീതി, ഭാഷ, എല്ലാം ഹൃദ്യം. അതിലെ നായിക രമ ടീച്ചറിനേക്കാള്‍ കൂടുതല്‍ സഹതാപം തോന്നിയത് പോള്‍ വര്‍ഗ്ഗീസ് എന്ന  കുട്ടിയോടാണ്. ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്. പിടി വിട്ടു പോകുകയാണെന്ന് അറിയുമ്പോഴും നിസ്സഹായരായി പോവും. എങ്കിലും ആ രമ ടീച്ചര്‍ ഇത്തിരി കൂടി ബോള്‍ഡ് ആയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. എക്കാലത്തും സംഭവിക്കാവുന്ന ഒരു ജീവിത തുണ്ട്.

3.പരാജിത 

ഭര്‍ത്താവും കുട്ടിയുമുള്ള നിര്‍മ്മലാ പണിക്കരുടെ മനസ്സ് മറ്റൊരാളിലേക്ക് പിടിവിട്ടു പോകുന്നതാണ് ഇതിവൃത്തം. അതില്‍ നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.  എന്തു കൊണ്ടോ നായിക ഒരു വിഡ്ഢിയാണ് എന്ന് എന്റെ റീഡിംഗ്. വലിയ സഹതാപമൊന്നും തോന്നിയതുമില്ല. നായികയുടെ ചിന്തകളിലൂടെയും വര്‍ത്തമാനകാലത്തിലൂടെയും ആണ് കഥ വികസിക്കുന്നത്. ആഖ്യാനരീതി തകച്ചും ആസ്വാദ്യകരം.

ചേടത്തിയമ്മയോടു പക തീര്‍ക്കാന്‍ വേണ്ടി മാത്രം അവര്‍ വേണ്ട എന്നു പറഞ്ഞയാളെ കല്യാണം കഴിച്ചു. അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ ചെറിയ ചില  ക്ലൂസ് തരുന്നുണ്ട്-

'ആളില്ലാത്ത കടപ്പുറത്ത് നട്ടുച്ചയ്ക്ക് അടുത്തടുത്ത് രണ്ടു മണക്കൂറോളം കുത്തിയിരുന്ന് പ്ലാനും പദ്ധതിയുമൊക്കെ ഇട്ടിട്ടും തലനാരു പോലും ഒന്നു തൊട്ടില്ല രവി. എന്നിട്ട് ആ രവിയോടാണ് ഇപ്പോള്‍-ഈശ്വരാ, ഇതെങ്ങോട്ടുള്ള പോക്കാണ്!'- രവിയോട് എനിക്കും ബഹുമാനം തോന്നി.

'ആഴ്ച്ചയില്‍ ഒരു ദിവസം, ഞായറാഴ്ച്ച ,വൈകുന്നേരം സമയം വച്ച് ഭാര്യയ്ക്കു എഴുത്തെഴുതുന്ന ആളാണ് രവി'
'ഭര്‍ത്താവ് രണ്ടായിരം നാഴിക ദൂരെ തനിച്ചു കിടക്കുമ്പോള്‍- '

ഒടുവില്‍ രക്ഷാതുരുത്തായി ബോര്‍ഡിംഗിലുള്ള 7 വയസ്സുകാരന്‍ മകനെ കണ്ടപ്പോള്‍ അവര്‍ മനസ്സിലാക്കുന്നു-'തന്റെ മകന് തന്നെ ആവശ്യമല്ല, അവന് ആവശ്യമുണ്ടായിരുന്ന നേരത്ത് താന്‍ അവന്റെ കൂടെ നിന്നില്ല. ഇപ്പോള്‍ തനിക്കാവശ്യം വന്നപ്പോള്‍- '

അങ്ങനെ മകന്റെ അടുത്തുനിന്നു തിരിച്ചു പോരുമ്പോള്‍ നായിക വീണ്ടും തെറ്റിലേക്ക് വഴുതിപ്പോയിട്ടുണ്ടാവാം എന്നു സൂചന നല്‍കി കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ' -റെയില്‍വേ സ്‌റ്റേഷന്‍-നാശത്തിലേക്കുള്ള കിളിവാതില്‍'

4.ഒരദ്ധ്യാപിക ജനിക്കുന്നു  

കഥയിലെ ചില പരാമര്‍ശങ്ങള്‍ ഒഴികെ ഒന്നും ഇഷ്ടപ്പെട്ടില്ല. വീട്ടുകാര്‍ക്കു വേണ്ടി ത്യാഗം സഹിച്ചു സ്വയം ഹോമിക്കുന്ന നായികമാരുള്ള പഴയ കാലത്തിനു ചേര്‍ന്ന കഥ എന്നു വേണമെങ്കില്‍ പറയാം.
ഇടയ്ക്കിടെയുള്ള രവീ, രവീ,...എന്നുള്ള ആത്മഗത വിളി ആവര്‍ത്തനം ഒരു പൈങ്കിളി ലൈനായി തോന്നി.കഥാകാരിക്കു ചേരാത്ത ശൈലി പോലെ!
'രണ്ടു കൈ കൊണ്ടും സുഖം വലിച്ചെറിയുന്ന വിഡ്ഢിയാണ് ഇന്ദിര. Born with a sick conscience ' ഓഫര്‍ ചെയ്ത ജീവിതം നിരസിച്ച നായികയോട് നായകന്‍ പറയുന്നത്.
'വലിയ ബുദ്ധിശാലിനി എന്നഭിമാനിച്ചു കൊണ്ട് നടന്ന് മൂന്നാം ക്ലാസ്സ് മേടിച്ചു. സ്‌കൂള്‍ മിസ്റ്റ്രസ് ആവരുതെന്നു നിര്‍ബന്ധം ഉണ്ടായിരുന്നതാണ്.അതു തന്നെ ആയി, അല്ലാതെ പിന്നെന്തു കിട്ടാന്‍ മൂന്നാം ക്ലാസ്സ് ഹിസ്റ്ററി ഓണേഴ്‌സിന് ' അതെ, ഇത്തരം വിധിവിലാസങ്ങള്‍ നമ്മള്‍ എത്ര കാണുന്നു!

5.മകള്  

വളരെ നീണ്ട കഥ. പക്ഷേ തന്തുവും ആഖ്യാനവും എല്ലാം നന്ന്. നായികയുടെ ദുഃഖം അനുവാചകരുടെ ദുഃഖം ആവുന്നുണ്ടിവിടെ. ഇക്കാലത്ത് നടക്കാനിടയില്ലാത്ത കഥ, എങ്കിലും ഒറ്റയിരുപ്പിനു വായിക്കാനായി.
'മാറാല പോലെ നനുത്ത നാരു കൊണ്ട് കൈകാലുകള്‍ കെട്ടിക്കിടക്കുകയാണ്. പൊട്ടിച്ചിറങ്ങാന്‍ വഴിയൊന്നുമില്ല. ' ബന്ധങ്ങളുടെ, തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ തനിക്കു സൃഷ്ടിക്കുന്ന ബന്ധനത്തെ കുറിച്ചാണിതു പറയുന്നത്.
'അനിയത്തീ, വിശ്വാസം നശിക്കുന്നതു വരെ രക്ഷയുണ്ട്. ആരാധനാമൂര്‍ത്തി കളിമണ്ണാണെന്നറിഞ്ഞാല്‍ തീര്‍ന്നു. അതോടെ വിഗ്രഹം തകരുന്നതിനു മുമ്പ് ക്ഷേത്രത്തിനു പുറത്തു കടക്കണം. പൂജിച്ചിരുന്ന ഇടത്ത് അനുകമ്പയുമായി നില്‍ക്കാന്‍ ഇട വരരുത്. 'എത്ര നല്ല ഒബ്‌സെര്‍വേഷന്‍!
'കുടുംബഭാരം മുഴുവന്‍ ശാരദയുടെ ചുമലിലേക്കു നീങ്ങിയിട്ടു നാള്‍ കുറച്ചായി. അച്ഛനും മകളും അതറിഞ്ഞില്ലെന്നു നടിച്ചു. അച്ഛനെ സംബന്ധിച്ചിടത്തോളം അബോധപൂര്‍വ്വമായ അഭിനയമായിരുന്നു അത്. തന്നോടു തന്നെയും അയാള്‍ ഇതനുവര്‍ത്തിച്ചു. പുരുഷന്റെ അഹന്തയ്ക്കു അതാവശ്യമായിരുന്നു. കുടുംബം പുലര്‍ത്തേണ്ടതു പുരുഷനല്ലേ?  '
മനസ്സ് പ്രണയാതുരമാകുമ്പോള്‍ നായിക പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് തന്റേതുമാത്രമായ ഒരു സ്വപ്നലോകത്തിലേക്കു മാറുന്നത് കവിത തുളുമ്പുന്ന വാക്കുകളില്‍ അവതരിപ്പിച്ചിരിക്കുന്നു കഥാകാരി.
'...അവളുടേതു മാത്രമായ ഒരു ലോകത്തിലേയ്ക്കവള്‍ പതുക്കെ ഉയര്‍ന്നിരക്കയാണ്, തന്നത്താനറിയാതെ. അവിടെ മാരിവില്ലിന് നിറപ്പകിട്ട് അധികമുണ്ട്.വിഭാത സന്ധ്യയ്ക്ക് തുടുപ്പേറും, പൂനിലാവിന് വെണ്മ കൂടുതലുണ്ട്. നക്ഷത്രപ്പൊട്ടുകള്‍ ചിന്നിച്ചതിറയ ശാരദാകാശത്തിനു നീലിമ ഇരട്ടിയുണ്ട്. അനിര്‍വചനീയമായ വൈകാരികാനുഭവം....' ഇനിയും ഉണ്ട് ഇതു പോല മോഹിപ്പിക്കുന്ന നല്ല വാക്യങ്ങള്‍, വിസ്തരഭയത്താല്‍ നിര്‍ത്തുന്നു.
'ഒരു തലമുറ ചെയ്ത തെറ്റുകള്‍ക്കും കഴിവുകേടുകള്‍ക്കും അടുത്ത തലമുറ അനുഭവക്കണമെന്നോ?  '
'രണ്ടടി നടന്നു കഴിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെല്ലാം കണ്‍മുന്നില്‍ നിന്ന് മാറി നിന്നു.പ്രജ്ഞയുടെ മണ്ഡലത്തില്‍ ഒരേ ഒരു ബോധം മാത്രം അവശേഷിച്ചു.തന്നെ സ്‌നേഹിക്കാന്‍ ആളുണ്ട്, തനിക്കു സ്‌നേഹിക്കാനും.നെഞ്ചിന്റെ ഓരോ മിടിപ്പിലും അത് മുഴങ്ങുകയാണ്. ദേഹം മുഴുവന്‍ ഈ അറിവില്‍ തുടിയ്ക്കുന്നു. ' നായികയുടെ ദുരന്താന്ത്യം മനോവിഷമം ഉണ്ടാക്കുക തന്നെ ചെയ്തു.1956 ല്‍ ,അതായത് 54 കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച ഈ നീണ്ട കഥ ഇന്നും നല്ലൊരു വായനാനുഭവമാണ്.

6.സുന്ദരിയും കൂട്ടുകാരും 

നല്ല ഒരു സറ്റയര്‍.സെക്രട്ടറിയേറ്റിലെ ഒരു ഏഴംഗ ആഫീസുമുറിയാണ് പശ്ചാത്തലം.
'ഏഴു സ്വഭാവമുള്ളവരും ഏഴുമാതിരിക്കാരും ആയ ആ ഏഴാളുകള്‍ അങ്ങനെ പത്തിനു വന്നു കയറിയാല്‍ നാലിനിറങ്ങുന്നതു വരെ ആ മുറിയ്ക്കകത്ത് ഇണങ്ങിയും പിണങ്ങിയും ഒന്നു പോല കഴിഞ്ഞു.  '
പക്ഷേ പെട്ടന്നു തീര്‍ന്നുപോയപോലെ, ധൃതി പിടിച്ചു നിര്‍ത്തിയ പോല തോന്നി.

7.ശാപം 

മഹാരാജാവിനു പുരോഹിതപുത്രിയെ വേള്‍ക്കണെമെന്ന മോഹം വിതച്ച ദുരന്തത്തിന്റെ കഥയാണിത്. നിര്‍ത്താതെ വായിച്ചുപോകാനായി.

8.മൂടുവാന്‍ നാടന്  

മത്തായിയുടെ കഥ പറയുന്ന ഇതിലൂടെ അന്നത്തെ സാമൂഹ്യസ്ഥിതിയും ഇതള്‍ വിരിയുന്നുണ്ട്. യുദ്ധകാലമായി, ചെറുപ്പക്കാര്‍ മിയ്ക്കവരും പട്ടാളത്തിലോ ആസാമില്‍ പണിക്കോ പോയതും നാട്ടില്‍ പണിക്കാരില്ലാതെ വന്നപ്പോള്‍ മത്തായി 9 മണിക്കു വന്ന് 4 മണിക്കു പണി നിര്‍ത്താന്‍ തുടങ്ങിയതും . പണിക്ക് ആളെ കിട്ടാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടല്ലോ ഇത്തരം കാര്യങ്ങള്‍. പോയവര്‍ എല്ലാവരും തിരിച്ചു വന്നു, സ്ഥിതി മാറി....അങ്ങനെ അങ്ങനെ .അവസാനം മത്തായിയുടെ ശവത്തില്‍ മൂടാന്‍ ഒരു നാടന്‍ ചോദിച്ച് ഭാര്യ നില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു. നല്ല ഒഴുക്കുണ്ട്, തട്ടാതെ തടയാതെ ഇഷ്ടത്തോടെ വായിക്കാം.

9.ദേവാലയത്തില്‍

വായിച്ചപ്പോള്‍ നെഞ്ചുരുകിപ്പോയി. വ്യക്തമായി പറഞ്ഞില്ലെങ്കിലും അത് അസുഖബാധിത എന്നറിഞ്ഞപ്പോഴുണ്ടായ അങ്കലാപ്പും വേപഥുവും ആണ് എന്നെനിക്കു തോന്നി. അതുവരെ അമ്പലവും ദൈവവും നിഷേധിച്ചവള്‍ ആശ്രയത്തിനായി അമ്പലത്തിലെ ദേവനെ ശരണം പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്പലം ഒരു കമേഴ്യസ്യല്‍ സെന്ററായെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ടായി.
'തന്നെ ഇങ്ങോട്ടെത്തിച്ച ശക്തി ഏതാണ്? യുഗയുഹങ്ങളായി പല ഉടലുമെടുത്ത് അന്നത്തെ സാധനകളും അനുഭൂതുകളും ഭാവസ്ഥിരങ്ങളായി അബോധമനസ്സില്‍ അടിഞ്ഞുകിടക്കുകയായാിരുന്നുവെന്നോ.?ജനനനന്തര വാസനകള്‍-' 
'മുത്തച്ഛന്‍മാരും മുതുമുത്തച്ഛന്മാരും മുതല്‍ക്കിങ്ങോട്ട് അവരുടെ ജീവിതത്തിലെ യുക്തിക്കതീതമായ ഭാഗമായ് കണക്കായിരുന്ന ഈ വികാരം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഭൗതിക വിജ്ഞാനത്തിന്റെ പാറയ്ക്കടിയില്‍ ഒളിച്ചു കിടക്കുകയായിരുന്നെന്നോ? '
'ഉപനിഷത്തുകളുടെ രാജ്യത്തിലെ നിര്‍മ്മയനായ ദൈവം! '
'മനുഷ്യനില്‍ നിന്നു രക്ഷപ്പെടാന്‍ മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിന്റെ .... '
'അവില്‍ പൊതിയും കൊണ്ട് പണ്ട് അങ്ങയെ കാണാന്‍  വ്ന്ന്, നിത്യസൗന്ദര്യമേ അങ്ങയില്‍ ലയിച്ച് ചോദിക്കാന്‍ വന്നത് ചോദിക്കാന്‍ മറന്ന് തിരിച്ചു പോയ ആ സാധുമനുഷ്യന് അങ്ങ് എല്ലാം കൊടുക്കുകയുണ്ടായല്ലോ. അതുപോലെ എത്തേണ്ടിടത്ത് എത്തുമ്പോഴേയ്ക്കും ഞാനും ചോദിക്കാതെ പോകുന്നത് നേടി കഴിഞ്ഞിരിക്കുമോ?എനിനലെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ഈ വേദന ഞാന്‍ അറിയാതെ മാറിയിരിക്കുമോ?എന്റെ ആത്മാവിന്റെ ഈ പാഴ്മണ്ണ് ഒലിച്ചു പോയി അവിടത്തെ ജീവന്‍രെ പച്ച നാമ്പുകള്‍ ഉടലെടുത്തു കാണുമോ ഭഗവാനേ?  ' ആ ചോദ്യം മനസ്സില്‍ നൊമ്പരമായി...ഹോ, ആര്‍ക്കും സഹായിക്കാനവാത്ത നിസ്സഹായാവസ്ഥ...അതെത്ര ഭീകരം.. ആ ഒരു വരിയല്ലാതെ രോഗവര്‍ണ്ണന ഇല്ലേയില്ല, പക്ഷേ എല്ലാം മനസ്സിലാകും നമുക്ക്.

10.ചരിത്രം ആവര്‍ത്തിച്ചില്ല 

പഠിക്കാന്‍ വേണ്ടി, അനുജത്തിമാര്‍ക്കു വേണ്ടി സ്വന്തം പ്രണയം മാറ്റി വച്ച് സ്വയം പണയപണ്ടമായി മാറിയ എഞ്ചിനീയര്‍, മകളുടെ ഭര്‍തൃപദവിയിലേക്ക് അതുപോലെ പറഞ്ഞു വച്ച ഡോക്ടറെ സ്വതന്തനാക്കുന്നതാണ് ഇതിവൃത്തം. പുതുതലമുറയിലെ ഡോക്ടര്‍ അനുജത്തിയെ പഠിപ്പിച്ച് ജോലി വാങ്ങി കൊടുക്കും, എന്നിട്ട് ഞാന്‍ ഇഷ്ടപ്പെടുന്നവളെ കല്യാണം കഴിക്കും, എന്നു വ്യക്തമായി പറയുന്നുണ്ട്. അതെ, അതാണ് വേണ്ടതും, ത്യാഗം എന്ന പേരിലുള്ള സ്വയം എരിഞ്ഞടങ്ങല്‍ ഒന്നിനും പരിഹാരമല്ല.കൂടപ്പിറപ്പുകളെപ്പോലെ തന്നെ സ്ഥാനമുണ്ട് അവനവന്റെ ജീവിതത്തിനും സ്‌നേഹിച്ച പെണ്‍കുട്ടിക്കും എന്നു കാണിക്കുന്ന പുതുതലമുറയെ ഇഷ്ടപ്പെട്ടു. മോഹന്‍ലാലിന്റെ സിനിമകളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ' പക്ഷേ' ഓര്‍മ്മിപ്പിച്ചു ഈ കഥ.

11.തെറ്റുകള്  

സാഹചര്യം അനുസരിച്ച് തെറ്റു ശരിയും ശരി തെറ്റുമാവാം എന്ന് തോന്നിപ്പിക്കുന്ന കഥ. ഒരു ലേഡീ ഡോക്ടറും മെഡിക്കല്‍ റെപ്പുമാണ് നായകര്‍.തരക്കേടില്ല, വിഷയത്തിനു വൈവിദ്ധ്യമുണ്ട്, ലേഡീഡോക്ടറുടെ മനോവ്യാപാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു നന്നായി.

12.ഹാന്‍ഡ് കര്‍ച്ചീഫ്- 

പിറന്നാള്‍ സമ്മാനമായി കിട്ടിയ കര്‍ച്ചീഫുകള്‍ പഴയ ഒരോര്‍മ്മയിലേക്കു നയിക്കുന്നതാണ് ഇതിവൃത്തം.
'സിഗററ്റും സൈക്കിളും വീരസാഹസികതയും ശക്തിയുടെ ലോകം. സ്ത്രീക്ക് ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ആ ലോകം. '(പുരുഷന്മാരുടെ ലോകത്തെ കുറിച്ചാണ്.)

രാജലഷ്മിയുടെ കഥകളില്‍ ധാരാളം ഇംഗ്ലീഷ് വാചകങ്ങളും വാക്കുകളുമുണ്ട്. അതു മലയാളീകരിച്ചു കഷ്ടപ്പെടാന്‍ ശ്രമിച്ചിട്ടില്ല അവര്‍. വീട്ടുഭാരം ചുമന്ന് സ്വന്തം ജീവതം ഹോമിക്കുന്ന നായികമാര്‍ പല കഥകളിലുമുണ്ടെങ്കിലും ആഖ്യാനശൈലി ഒട്ടും മടുപ്പിക്കുന്നില്ല. വിഷയവൈവിദ്ധ്യവുമുണ്ട്. ഓ, പഴയ രീതി എന്ന ബോറടി തോന്നിപ്പിക്കുന്നുമില്ല. ചുരുക്കത്തില്‍ രാജലഷ്മിയുടെ കഥകളില്‍ പച്ച ജീവിതമുണ്ട്.....അതു തന്നെയാണ് അവരുടെ കഥകള്‍ ആസ്വാദ്യമാക്കുന്നതും, 50 വര്‍ഷങ്ങളോളം ആയിട്ടും മുഷിവു തോന്നാതെ വായിക്കാനകുന്നതും. 

'ഒരു വഴിയും കുറേ നിഴലുകളും  ' ഇപ്പോള്‍ വീണ്ടും വായിച്ചു. അത് നോവലായതുകൊണ്ട് ഇവിടെ എഴുതുന്നില്ല.

വാല്‍ കഷണം-രാജലഷ്മിക്കൊപ്പം ബനാറസില്‍ അവരുടെ ജൂനിയറായി പഠിച്ച ഒരു കൂട്ടുകാരിയുടെ ഓര്‍മ്മത്തുണ്ടുകള്‍ കേട്ടു ഈയിടെ. രാജലഷ്മി ഫിസിക്‌സ് എം. എസ്സി ചെയ്തത് BHUല്‍  ആണ്. കൂട്ടുകാരി, തല്‍ക്കാലം ഗൗരി എന്നു വിളിക്കാം, അവിടെ എം. എ. ഹിസ്റ്ററി ഒരു വര്‍ഷം ജൂനിയര്‍-

സാരി എന്നും വലത്തോട്ടായിരുന്നു അവര്‍ ഉടുക്കുക. ഓപ്പറേഷന്‍ കൊണ്ടു വരുത്തിയ പരിഷ്‌കാരമല്ല. അധികം ആരോടും അടുക്കുകയില്ല, സംസാരിക്കില്ല. ഹോസ്്റ്റല്‍ മുറിയിലെ മേശ നിറയെ പക്ഷേ മരുന്നുകള്‍ ഉണ്ടായിരുന്നു. ഗൗരിയേയും ഭര്‍ത്താവിനേയും വലിയ ഇഷ്ടമായിരുന്നു. അവര്‍ ഒപ്പിട്ടു കൊടുത്ത നോവല്‍ ഉണ്ടായിരുന്നു, പക്ഷേ ആരോ അതു റാഞ്ചിക്കൊണ്ടു പോയി, ഇപ്പോഴില്ല. 3-4 എഴുത്തുകളും ഉണ്ടായിരുന്നു, അതും നഷ്ടപ്പെട്ടു പോയി.

ഭയങ്കര കമ്യൂണിസ്റ്റു വിരോധിയായിരുന്നു. എന്നും മിണ്ടാതിരിക്കുന്ന അവര്‍ വനിതാ ഹോസ്റ്റലിലെ ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ സ്റ്റാലിന്റേത് അടിച്ചമര്‍ത്തലാണ്, കമ്യൂണിസമല്ല എന്നു ഉദാഹരണസഹിതം വര്‍ണ്ണിച്ചത്രേ. ഇന്‍ഡ്യയില്‍ നിന്നു പോയ ഒരു പ്രസിദ്ധ എഴുത്തുകാരനാണെന്നു തോന്നുന്നു(പ്രേമാനന്ദ് ഛാ എന്നു പറഞ്ഞ പോലെ ഓര്‍മ്മ)പല സ്ഥലങ്ങളും കാണാന്‍ സ്റ്റാലിന്‍ സമ്മതിക്കാതിരുന്നു, അതു മനപൂര്‍വ്വമാണ് , എന്നു തുടങ്ങി ആവേശത്തോടെ പറഞ്ഞത്രേ....അവര്‍ അതിബുദ്ധിമതി ആയിരുന്നിരിക്കണം. അതെല്ലാം പുറം ലോകം പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ.

ചങ്ങമ്പുഴുയുടെ മോഹിനി എന്ന കവിത ഇഷ്ടമല്ലായിരുന്നു. തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത് എന്നും മറ്റും ചോദിക്കുമായിരുന്നുവത്രേ(പ്രേമഭാജനത്തെ കുത്തിക്കൊല്ലുന്നത്).പക്ഷേ ഒരു വഴിയും...ല്‍ ചങ്ങമ്പുഴ കവിത ചൊല്ലുന്നുണ്ട് നായിക.

രണ്ടാമത്തെ ഓപ്പറേഷന്‍ പറഞ്ഞപ്പോഴാണെന്നു തോന്നുന്നു ആത്മഹത്യ ചെയതത്. ക്യാന്‍സര്‍ ആണ് രോഗം എന്നറിഞ്ഞപ്പോഴാവാം ദേവാലായത്തില്‍ എന്ന കഥ എഴുതിയത് എന്ന് ഞാന്‍ ഊഹിക്കുന്നു.
കൂട്ടുകാരിയുടെ ഓര്‍മ്മത്തുണ്ടുകള്‍ ആര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്നുവെങ്കില്‍ അതു മാറ്റാം.


അടുത്ത പുസ്തകം- കാരൂര്‍.
എം.ടി,പൊറ്റക്കാട്, ഉറൂബ്, വി.ടി, എന്‍.മോഹനന്‍,ടി.പത്മനാഭന്‍, പട്ടത്തുവിള , സി.വി.ശ്രീരാമന്‍,സി.വി.ബാലകൃഷ്ണന്‍, അയ്പ് പാറമേല്‍, മാര്‍ഷല്‍ ,സുസ്‌മേഷ് ചന്ദ്രോത്ത്, രേഖ. കെ. തുടങ്ങിയവര്‍ പിറകേ..എഴുതിയ/പബ്ലീഷ് ചെയ്ത നാള്‍വഴി പ്രകാരം. എഴുതണമെന്ന് ആഗ്രഹം ,നടക്കുമോ ആവോ....


22 comments:

  1. രാജലക്ഷ്മിയുടെ മരിക്കാത്ത കഥകള്‍ പരിചയപ്പെടുത്തിയത് ഉചിതമായി ....വായന മരിക്കുന്നു എന്ന വിലാപങ്ങള്‍ ക്കിടയിലും പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നു എന്ന തിനു ഉദാഹരണമാണ് പുസ്തകമെളകളുടെ വന്‍ വിജയം ..
    പോസ്റ്റ് ലഘു വിവരണം ആയി നല്‍കിയാല്‍ വായന ക്കാര്‍ കൂടിയേക്കും .:)

    ReplyDelete
  2. രാജലക്ഷിയുടെ കഥകളെകുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായി, ഞാനവരുടെ 'ഒരു വഴിയും കുറേ നിഴലുകളും ‘ വായിച്ചിട്ടുണ്ട്, പക്ഷേ ഒന്നോ രണ്ടോ കഥ മാത്രമേ കണ്ടിട്ടുള്ളു. ആ, റ്റാഗോറിന്റെ കാബൂളിവാലയിലെ പെൺകുട്ടിയുടെ പേരാണ് എന്റെയൊരു പെങ്ങൾക്കിട്ടതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ ബാക്കി പുസ്തകങ്ങളെക്കുറിച്ചും എഴുതുക നിരൂപകേ!

    ReplyDelete
  3. ശരിയാണ് , രമേശ്. നീളം കൂടിയെന്ന് അറിയാം. പണ്ടൊക്കെ വായിച്ച് ഇഷ്ടപ്പെടുന്ന ഭാഗങ്ങള്‍ നോട്ടുബുക്കില്‍ കുറിച്ചു വച്ചിരുന്നു. ഇതിപ്പോള്‍ നോട്ടുബുക്കിനു പകരം വെബ് സ്‌പേസ്, അത്രേയുള്ളു. പിന്നെ വായനക്കാര്‍ സ്‌കിപ് ചെയ്തു അവരവര്‍ക്കു വേണ്ടത് വായിച്ചോളും എന്ന ഒരു കണക്കുകൂട്ടല്‍. ആദ്യഅഭിപ്രായത്തിനു നന്ദി.
    ശ്രീനാഥന്‍-ഒരു വഴിയും ....ഞാന്‍ ഒന്നു കൂടി വായിച്ചു ഈയിടെ. ബാക്കി പുസ്തകങ്ങള്‍ കൂടി സംഘടിപ്പിക്കണം. വളരെ കുറച്ചല്ലേ അവര്‍ എഴുതിയുള്ളു. കളിക്കാണെങ്കിലും നിരൂപക എന്നു വിളിച്ച് നാണിപ്പിക്കല്ലേ...മിനി ആണോ ആ പേര്? ബംഗാളി പേരുകള്‍ എല്ലാം എത്ര നല്ലതാണ്.

    ReplyDelete
  4. ഞാന്‍ ഇതുവരെ പോയിട്ടില്ലാത്ത . പണ്ടേ പോകേണ്ടിയിരുന്ന ഒരുപാട് വഴികള്‍ തുറന്നു തന്നു ..
    രാജലക്ഷ്മിയെ വായിച്ചിട്ടില്ല ,,, സുസ്മെഷിനെ വായിക്കുന്നു ബ്ലോഗില്‍ ...
    പിന്നെ ബംഗാളി എഴുത്ത് ഇഷ്ടമാണ് .. ടാഗോറിന്റെ നോവേല്സ് തുടങ്ങി വച്ചിട്ടുണ്ട് ..
    എഴുത്തിനു നന്ദി .. :)

    ReplyDelete
  5. വഴികൾ വെട്ടിതെളിച്ച് മുന്നോട്ട്.

    ReplyDelete
  6. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച രാജലക്ഷ്മിയുടെ കഥകളും ഞാനെന്ന ഭാവം എന്ന് നോവലുമാണ് ഞാന്‍ വായിച്ചിട്ടുള്ളത്.ഒരു വഴിയും കുറെ നിഴലുകളും വായിക്കണമെന്നുണ്ട്.

    വിശകലനങ്ങള്‍ നന്നായി,ഫോര്‍മാറ്റിങ്ങില്‍ കുറച്ച് കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ വായനസുഖം കൂടിയേനെ.

    വായനനുഭവങ്ങള്‍ ഇനിയും പങ്ക് വെക്കുമല്ലോ.

    ReplyDelete
  7. കൊതിയാവുന്നു നിങ്ങളെ പോലെ ഒക്കെ ആവാന്‍ ..വായന എന്ന് പറഞ്ഞാല്‍ എനിക്ക് വളരെ ഇഷ്ട്ടമാണ് ..പക്ഷെ ഞാന്‍ ജീവിച്ച സാഹചര്യങ്ങളില്‍ അതിനുള്ള യോഗം ഇല്ലായിരുന്നു.ഇപ്പോഴും ഇല്ല ..... .....!!!!!

    ReplyDelete
  8. കുറിപ്പിന്റെ ആമുഖം വായിച്ചപ്പോൾ, മദ്ധ്യവയസ്സ് പിന്നിടുന്ന എന്നെപ്പോലെയുള്ളവരിൽ വായനാനുഭവങ്ങളിലെ സമാനതയോർത്ത് കൌതുകം തോന്നി. രാജലക്ഷ്മിയുടെ കഥകളെപറ്റി എഴുതിയത് ഉചതമായി. അവരുടേ “ഒരു വഴിയും കുറെ നിഴലുകളും“ മാത്രമെ ഞാൻ വായിച്ചിരുന്നുള്ളു. കഥാകാരിയുടെ ജീവിതപശ്ചാത്തലം വിവരിച്ചത് ഉപകാരപ്രദം. തുടർന്നാലും.

    ReplyDelete
  9. മൈത്രേയി ,ഇവിടെയെത്തി ഇത്
    വായിച്ചപ്പോള് അത്ഭുതം തോന്നി .
    ഞാനും രാജലക്ഷ്മിയുടെ കഥകള്
    വായിച്ചു കൊണ്ടിരിക്കുകയാണ് .
    ഞാന് അത് ലൈബ്രറിയില് നിന്നും
    എടുത്ത്ത ആണു .എത്ര നല്ല ശൈലി !
    അവരുടെ മരണം ഒരു നഷ്ടം തന്നെ .
    പിന്നെ സുസ്മേഷിന്റെ കഥ ഒരു
    ആനുകാലിക വാര്ഷിക പതിപ്പില്
    വായിച്ചു .ഒത്തിരി നന്നായി തോന്നി .

    ReplyDelete
  10. പാലക്കാട് ഗവര്‍മ്മെണ്ട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലം. ' ഒരു വഴിയും കുറെ നിഴലുകളും ' കുറെ കഥകളും രാജലക്ഷ്മി എന്ന എഴുത്തുകാരിയെ പ്രിയങ്കരിയാക്കിയിരുന്നു. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജില്‍ പഠിച്ചിരുന്ന ഒരു സുഹൃത്ത് അവരുടെ ക്ലാസ്സുകളെ പറ്റി പറയുമായിരുന്നു. അപൂര്‍ണ്ണമായ ഒരു നോവല്‍  പോലെ അവര്‍ ജീവിതത്തിന്ന് വിരാമം ഇടുകയായിരുന്നു. അവരുടെ കഥകളുടെ മനോഹാരിത ഓര്‍മ്മപ്പെടുത്തിയതിന്ന് നന്ദി.

    ReplyDelete
  11. ഈ പരിചയപ്പെടുത്തലുകള്‍ ഇഷ്ടമായി.

    പലപ്പോഴും വളരെ ധൃതിയില്‍ എഴുതും പോലെ തോന്നും..

    ഇനി ഞാന്‍ ധൃതിയില്‍ വായിച്ചതുകൊണ്ടാണോ തോന്നുന്നത് എന്നും അറിയില്ല..

    ഏതിനും വളരെ ഉപകാരപ്രദമായ ഒരു ബ്ലോഗാണ് ഇത്...

    നന്ദി!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ചേച്ചിപ്പെണ്ണ്- തരം കിട്ടിയാല്‍ രാജലഷ്മിയെ വായിക്കുക.അവര്‍ വായിക്കപ്പെടേണ്ടവരാണ്. പുസ്തകത്തിന്റെ അവസാനം അവര്‍ ഒരു പ്രസംഗത്തിനു തയ്യാറാക്കി വച്ച കുറിപ്പുകളുണ്ട്. എത്ര അറിവുള്ളവര്‍ ആയിരുന്നു, അവര്‍.വലിയ വായനക്കാരിയും.
    കലാവല്ലഭന്‍- സ്‌നേഹപ്രോത്സാഹനത്തിനു നന്ദി വളരെ വളരെ..
    വല്യമ്മായി- ഗയ ആദ്യത്തെ പബ്ലീഷര്‍ ആണ് .ഞനെന്ന ഭാവം വായിച്ചിട്ടില്ല,ശരിയാണ് ഫോര്‍മാറ്റിംഗ് നേരേ ആയില്ല.
    ഫൈസു-നാട്ടില്‍ വരുമ്പോള്‍ വായിക്കാം, ആഗ്രഹമുള്ള സ്ഥിതിക്ക് അതു നടക്കാതെ വരില്ല.
    പള്ളിക്കരയില്‍- വളരെ നന്ദി, സ്‌നേഹം.ഇനിയും എഴുതും വായിക്കാന്‍ നിങ്ങളെല്ലാം ഉണ്ടാവുമെന്ന് വിശ്വാസത്തില്‍.
    ചിത്രേ, അപ്പോള്‍ സെയിം പിഞ്ച്. അതേ ആ ശൈലി ഇനി 50 വര്‍ഷം കഴിഞ്ഞാലും ആസ്വാദ്യം തന്നെ ആയിരിക്കും.
    കേരളദാസനുണ്ണി-അതേ അവര്‍ ആനുകാലികങ്ങളില്‍ എഴുതി അന്നേ പ്രശസ്ത ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
    ആത്മേ, തോന്നല്‍ വളരെ ശരിയാണ്.ഇത്തിരി ധൃതി കൂടിപ്പോയി. കുറേശ്ശെ എഴുതി തുടങ്ങി നാളേറെ നീളുമ്പോള്‍ വല്ല വിധവും തീര്‍ക്കണം എന്നാവും. പിന്നെ എഡിറ്റു ചെയ്യാന്‍ കൂടി മടിയാണ്. ഇനി നീണ്ടു പോകാതെ എഴുതാന്‍ നോക്കട്ടെ.

    ReplyDelete
  14. എല്ലാം വായിക്കണം എന്ന് ആഗ്രഹമുള്ള പുസ്തകങ്ങള്‍ ....ഒരു ലിസ്റ തയ്യാറാകുകയാണ്... നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം എന്ന ഉദേശത്തില്‍ ..വളരെ നന്നായി മൈത്രേയി.... ഇനിയും ഇത്പോലുള്ള പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. ഹോ, ഇത് കിടിലം. ഞാന്‍ വീണ്ടും വായനയിലേക്ക് പോകുന്നു ചേച്ചീ.. എന്നെ ഇനി പിടിച്ചാല്‍ കിട്ടില്ല. എന്റെ ദൈവങ്ങളേ എനിക്ക് വായിക്കാന്‍ ശക്തി തരു.. വായനാനുഭവങ്ങള്‍ പോസ്റ്റാക്കാനും ശക്തി തരു.

    മാലിനി തീയറ്റേഴ്സ് ഒരു നല്ല പുസ്തകമാണ്. അതുപോലെ തന്നെ പുതു തലമുറയിലെ പലരും നന്നായെഴുതുന്നു. രേഖയെയും സുസ്മേഷിനെയും പോലെ തന്നെ കെ.ആര്‍.മീര, ധന്യരാജ്, സിത്താര.എസ്, കെ.വി അനൂപ്, വി.എച്.നിഷാദ്, എസ്.ആര്‍.ലാല്‍ ഇവരൊക്കെയാവും ഭാവിയില്‍ കഥാസാമ്രാജ്യത്തെ നയിക്കുക എന്ന് തോന്നുന്നു. ഈ വര്‍ഷം ആനുകാലികങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ച ഒരു രചനയായി തോന്നിയത് സുസ്മേഷിന്റെ ഹരിത... (പേരു മുഴുവന്‍ ഓര്‍മ്മ വരുന്നില്ല)മാതൃഭൂമിയിലാണ് വന്നതെന്ന് ഓര്‍മ്മ. അതുപോലെ തന്നെ മാലിനി തീയറ്റേര്‍സിലെ ചില രചനകള്‍ അസൂയാവഹം തന്നെ. ഈ രാജലക്ഷ്മിയുടെ പുസ്തകങ്ങള്‍ ഇത് വരെ വായിച്ചില്ല. ഒരു വഴിയും കുറേ നിഴലുകളും പല പുസ്തകമേളകളിലും വെച്ച് എടുത്തിട്ട് തിരികെ വച്ചതാണ്. അതേ കുറിച്ച് ഒരു റിവ്യൂ ഇടൂ. പിന്നെ ചേച്ചിയുടെ പോസ്റ്റുകളിലെ വെര്‍ജീന വൂള്‍ഫിനെ കണ്ട് കണ്ട് ഞാന്‍ ഇക്കുറി വെര്‍ജീന വൂള്‍ഫിനെ ഒന്ന് സ്വന്തമാക്കിയിട്ടുണ്ട്. ലൈറ്റ് ഹൌസ്. നല്ല പുസ്തകമാണോ? വായന തുടങ്ങിയില്ല.

    ReplyDelete
  16. രാജലക്ഷ്മിയുടെ പന്ത്രണ്ടുകഥകള്‍ പരിചയപ്പെടുത്തിയതിന് നന്ദി, അതോടൊപ്പം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും. അവയെല്ലാം അടുത്ത ഓര്‍ഡറിന്റെ ലിസ്റ്റിലാക്കി. ഞാന്‍ വീണ്ടും വരും.

    ReplyDelete
  17. രാജലക്ഷ്മിയെ ഇതുവരെ വായിച്ചിട്ടില്ല. നന്ദി ഈ പരിചയയപ്പെടുത്തലിന്
    ഉം...ഞാനും വാങ്ങും ഈ പുസ്തകങ്ങള്‍...നാട്ടിലൊന്നു ചെല്ലട്ടെ.

    ReplyDelete
  18. എന്റെ പ്രിയ എഴുത്തുകാരിയാണവര്‍..ഒരു വഴിയും കുറെ നിഴലുകളും എത്ര വട്ടം വായിച്ചിട്ടുണ്ടെന്ന് എനിക്കു തന്നെ ഓര്‍മ്മയില്ല.അവരുടെ എല്ലാ പുസ്തകവും വാങ്ങണം എന്നുറപ്പിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയത് ആകെ രണ്ടെണ്ണം..എന്തിനധികം അല്ലേ..ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്..ഏറ്റവും ഇഷ്ടമായത് ആ തുടക്കം ആണ്‍~

    ReplyDelete
  19. നന്ദി ഗൗരി- പൊടിമൂടിക്കിടന്ന എന്റെ ബ്ലോഗിലേക്ക് ഞാനും ഒന്നെത്തി നോക്കി. തുടക്കം എന്തെന്നറിയാനേയ്!
    മഞ്ജു, സിപി, മനോ,റീനി,സുജിത്, റോസാപ്പൂക്കള്‍ എല്ലാവര്‍ക്കും നന്ദി!

    ReplyDelete