Friday, September 16, 2011

കഥാസാഗരം-മൂന്നാം ഭാഗം


എം.ടിയുടെ തെരഞ്ഞെടുത്ത കഥകള്‍

1. കര്‍ക്കിടകം

തെക്കേപ്പാട്ടെ അമ്മാളുുക്കുട്ടിയമ്മയുടെ സ്‌കൂള്‍കുട്ടിയായ മകന്റെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. മരുമക്കത്തായം തകര്‍ന്ന് പട്ടിണിയായ നായര്‍ കുടുംബം അതിനിടയിലും പൊള്ള പൊങ്ങച്ചം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ പാടുകേടുകളുണ്ട്, അന്നന്നത്തേടം കഴിക്കാന്‍ പാടുപെടുന്ന ഗൃഹനായികയുടെ ദൈന്യചിത്രമുണ്ട്, ചുരുക്കത്തില്‍ പച്ച ജീവിതമുണ്ട്.

'കൊയ്ത്തുകാലത്തുമാത്രം പതിവുള്ളതാണത്. വൈകുന്നേരം അരി വാര്‍ക്കുന്നതിനു മുമ്പായി കിണ്ണത്തിലേക്കു കഞ്ഞി മുക്കിയെടുക്കുന്നു. അശ്രീകരമാണ് ആ സമ്പ്രദായം എന്നാണ് അമ്മ പറയാറുള്ളത്.ചെറിയമ്മ ചന്ദ്രനും കമലത്തിനും വേണ്ടി തുടങ്ങി വച്ചതാണ്. വേണോ എന്നു ചോദിച്ചാല്‍ തന്നെ ഞാന്‍ പറയില്ല. അശ്രീകരമായ പ്രവൃത്തി സ്വഭാവഗുണമുള്ള ഞാന്‍ ചെയ്യുകയോ? രണ്ടു കുട്ട്യോളെ ഞാനും വളര്‍ത്തീട്ടുണ്ടല്ലോ ,അവരെ കണ്ടു പഠിക്കട്ടെ എന്നു അമ്മയ്ക്ക് പറയാന്‍ അവസരം കിട്ടണ്ടേ. '

'ചെത്തിത്തേക്കാത്ത ചുവരിന്റെ പൊത്തില്‍ നായിന്റെ നാവു പോല തേഞ്ഞ സോപ്പു തിരുകി വച്ച് ഞാന്‍ മുറ്റത്തിറങ്ങി.'

'പിന്നെയും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കല്യാണിക്കുട്ടി സുന്ദരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.'

കഥയ്ക്ക് ഇത്തിരി നീളമുണ്ട്. വാസ്തവത്തില്‍ ഇതിന്റെ സിംഗിള്‍ ലൈന്‍ സ്റ്റോറി എന്താണ്? ഉള്ള ചോറു ബന്ധു ഉണ്ടതു കൊണ്ട്, ചോറു സ്വപനം കണ്ടു സ്‌കൂളില്‍ നിന്നു വന്ന വിശക്കുന്ന കുട്ടിക്ക്  അത്താഴപ്പഷ്ണി കിടക്കേണ്ടി വന്നു. ഇപ്പോഴാണെങ്കില്‍ കണ്ടന്റ് ഇല്ല എന്നു പറഞ്ഞ് തിരിച്ചയച്ചേനേ!
കാലം ഇത്ര കഴിഞ്ഞിട്ടും ഒട്ടും ബോറടിക്കാതെ വായിക്കാന്‍ കഴിഞ്ഞു. കഥ ഇഷ്ടപ്പെട്ടു, ശൈലി ഇഷ്ടപ്പെട്ടു.

2.ഡാര്‍-എസ്-സലാം

വായിച്ചു തുടങ്ങുമ്പോള്‍ തന്നെ മനസ്സിലായിരുന്നു റീത്താ ഗോവിന്ദന്‍ ഫ്രോഡ് ആണെന്ന്. പക്ഷേ എന്നിട്ടും ഒട്ടും മടുപ്പില്ലാതെ വായിച്ചു തീര്‍ത്തു.

'വെറുപ്പ് അയാളില്‍ എന്നും സ്ഥായിയായി നിലനിന്ന ഒരു വികാരമാണ്.-ചതഞ്ഞ സ്വപ്‌നങ്ങളുടെ ഓര്‍മ്മയില്‍ നിന്നു രക്ഷപ്പെടാനാവാത്തതുകൊണ്ട് എല്ലാം വെറുപ്പോടെ മാത്രം അയാള്‍ നോക്കി നിന്നു'. കാരണം എംടി പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ വെറുപ്പ് സ്ഥായിയാ വികാരമാക്കി കൊണ്ടു നടക്കുന്നവരെ കണ്ടിട്ടുണ്ട്. റേറ്റിംഗ്-ഇഷ്ടപ്പെട്ടു, നല്ല കഥ

3. സ്‌നേഹത്തിന്റെ മുഖങ്ങള്‍

പതിവ് എം.ടി.കഥ. ചേട്ടനോ അനിയനോ ഒരാള്‍ക്കേ പഠിക്കാന്‍ പണമുള്ളു എന്നു വന്നപ്പോള്‍ തോറ്റു തോറ്റു പഠിച്ച ജ്യേഷ്ഠന് മിടുക്കനായ അനിയന്‍ വഴിമാറിക്കൊടുത്തു. ചേട്ടന്‍ വലിയ നിലയിലെത്തി, അനിയന്‍ ആഗ്രഹിച്ച പെണ്ണിനേയും കെട്ടി ആഡംബരജീവിതം നയിക്കുമ്പോള്‍ ചേരിയില്‍ നിന്നു കല്യാണം കഴിച്ച അനിയന്‍ അവളുടെ ചികിത്സാര്‍ത്ഥം ഭാഗം വില്‍ക്കാന്‍ തയ്യാറാകുന്നു.

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. ത്യാഗം എന്നു പേരിട്ടു വിളിക്കുന്ന പലതും കാലം ചെല്ലുമ്പോള്‍ വിഢ്ഢിത്തം എന്ന അര്‍ത്ഥമായി മാറും! കഥ കൊള്ളാം.

4. അക്കല്‍ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍ ഇന്നിന്റെ കഥയാണ്. യേശു പരാജയപ്പെട്ടിടത്ത് യൂദാസ് ജയിക്കുന്ന കഥ.

'യൂദാസേ, എന്റെ രക്തം വിജയിക്കാത്തിടം നിന്റെ രക്തം വിജയിക്കുമോ എന്നറിയുവാന്‍ എന്റെ പിതാവും ഞാനും ആശിക്കുന്നു '

'യൂദാസേ, എന്റെ സംശയം അപ്പോള്‍ എനിക്കുറപ്പായി. എന്റെ പിറകേ വരുമെന്ന് എന്റെ പിതാവും നിന്റെ പിതാവും എന്റെ ദൈവവും നിന്റെ ദൈവവുമായവന്‍ പറഞ്ഞ വിശുദ്ധാത്മാവ് നീ ത്‌ന്നെ....'

എന്റെ പിതാവും.......ദൈവവുമായവന്‍' എന്ന പ്രയോഗം ആവര്‍ത്തിക്കുന്നുണ്ട് പലപ്പോഴും, പക്ഷേ അതു മടുപ്പുളവാക്കുന്നില്ല. 'പറഞ്ഞാറെ, യേശു പറഞ്ഞതെന്തെന്നാല്‍' തുടങ്ങി ബൈബിള്‍ പ്രയോഗങ്ങളുണ്ട്.

കഥ വായിച്ചു തീര്‍ന്നപ്പോഴും യേശുവിന്റെ സങ്കടം മനസ്സില്‍ നിന്നു പോകുന്നില്ല. കഥ കൊള്ളാം, ഇഷ്ടപ്പെട്ടു.

5. അവര്‍ എന്ന കഥ പക്ഷേ ഒരു പുറത്തിനപ്പുറം വായിക്കാനായില്ല.

സിനിമ ആയ കഥകളൊന്നും വായിച്ചില്ല, വായിക്കുമ്പോള്‍ മധുവും ശ്രീവിദ്യയും മറ്റും കഥാപാത്രങ്ങള്‍ ആയി മുന്നില്‍ വന്നു നില്‍ക്കുന്നു!

40 കഥകളുടെ സമാഹാരമാണ്. മിയ്ക്കവയും സിനിമ ആയത്. ആദ്യം പ്രസിദ്ധീകരിച്ചത് 1968ല്‍ എന്നു കാണുന്നു. എന്റെ കൈയ്യിലുള്ളത് 1983 ല്‍ SPCS പ്രസിദ്ധീകരിച്ച് ,എന്‍ബിഎസ് മാര്‍ക്കറ്റു ചെയ്തത്. അവതാരിക 8 പേജു കാണുന്നില്ല. :) 9th  പേജിലെ ഇത്തിരി വാചകങ്ങള്‍ ഹൃദ്യം.

"എന്റെ കഥകളേക്കാള്‍ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകള്‍"

"അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാ സമുദ്രങ്ങളേക്കാള്‍  അറിയുന്ന നിളയാണെനിക്കിഷ്ടം"



7 comments:

  1. ഇത് ഒരു പുസ്തകാവലോകനമൊന്നുമല്ല. കുത്തിക്കുറിപ്പുകള്‍ എന്നു പറയാം. എഴുതാന്‍ തുടങ്ങിയിട്ട് നാളേറെയായി (പതിവു സംഭവം). ഇനിയും നീണ്ടാലും കൂടുതല്‍ എഡിറ്റാനൊന്നും പോകുന്നില്ല എന്ന തിരിച്ചറിവില്‍ പോസ്റ്റുകയാണ്.

    ReplyDelete
  2. ചേച്ചീ... ആദ്യകമന്റിനുള്ള ഹേതു എന്തെന്ന് മനസ്സിലാക്കുന്നു. അതെന്തെങ്കിലുമാവട്ടെ. എം.ടിയുടെ കര്‍ക്കിടകം എന്ന കഥ അത്രയേറെ മനസ്സില്‍ തട്ടിയിട്ടുണ്ട്. അതുപോലെ തന്നെ അക്കല്‍ ദാമ. പക്ഷെ ഏറ്റവും രസകരം എം.ടിയുടെ ആദ്യകാല രചനയാണത് എന്നാണ്. എനിക്ക് തോന്നുന്നത് എം.ടിയുടെ ആദ്യമായി പ്രസിദ്ധീകൃതമായ രചന. മറ്റേതോ പേരില്‍. കാഥികന്റെ പണിപ്പുരയിലോ മറ്റോ അത് പറയുന്നുണ്ട്.

    ReplyDelete
  3. ഇട്ട ഉടനേ ഓടി വന്നു വായിച്ചല്ലോ മനോ, സന്തോഷം. പിന്നെ ആദ്യ കമന്റ്... അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു ഇന്‍ഫോമല്‍ എഴുത്ത്. നമ്മള്‍ ബ്ലോഗ് കൂട്ടുകാരുടെയിടയില്‍, അേ്രത ഉദ്ദേശിച്ചുള്ളു.

    ReplyDelete
  4. ഇങ്ങനെ ഇൻഫോമൽ ആയി എഴുതുന്നത് വായിക്കാൻ സുഖമുണ്ട്.അവര്‍ എന്ന കഥ പക്ഷേ ഒരു പുറത്തിനപ്പുറം വായിക്കാനായില്ല-- എന്നൊക്കെ എഴുതുന്നതിലെ സത്യസന്ധതയിലെ സുഖം. നന്നായി.

    ReplyDelete
  5. “മഹാ സമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയാണെനിക്കിഷ്ടം"

    ReplyDelete
  6. ഇങ്ങനെ എഴുതുന്നത് വായിക്കാന്‍ നല്ല സുഖം..

    ReplyDelete